ശ്രീകണ്ഠപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്ന് ആദ്യമായി പൊതുവേദിയിൽ നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരാജയം സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ അവസാനമായി ആരും കണേണ്ടതില്ല. കൂടുതൽ ജനപിന്തുണയോടെ തിരിച്ചുവരുമെന്നും ഇതുപോലുള്ള അനേകം ഘട്ടങ്ങൾ പാർട്ടിയും മുന്നണിയും തരണം ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
ശ്രീകണ്ഠപുരം നിടിയേങ്ങയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനായി നിർമിച്ച ഇ.എം.എസ് സ്മാര മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് തീരുമാനം. കഴിഞ്ഞ 10 വർഷംകൊണ്ട് കേരളത്തെയും ജനങ്ങളെയും പുരോഗതിയിലേക്കു നയിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കിയത്. ഞങ്ങൾ കൊണ്ടുവന്ന പദ്ധതികൾക്ക് തുടർച്ച വേണം. ആ തുടർച്ച ഞങ്ങൾ മാത്രമേ നടത്താവൂ എന്ന ഒരു നിർബന്ധവും ഇല്ല. ഇപ്പോൾ ജനവിധി വന്ന സാഹചര്യത്തിൽ അതിന്റെ തുടർ പ്രവർത്തനം നടത്തേണ്ടത് യുഡിഎഫ് സർക്കാരാണ്.
നാടിന്റെ അഭിവൃദ്ധിക്കും ജനക്ഷേമത്തിനും ഉതകുന്നവയെല്ലാം സർക്കാർ നടപ്പാക്കണമെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. അതിനുള്ള ക്രിയാത്മക പിന്തുണയും നൽകും. എന്നാൽ അതിനു വിരുദ്ധമായ നിലപാടുണ്ടായാൽ അതിശക്തമായി എതിർക്കുകയും ചെയ്യും. വിദ്യാഭ്യാസരംഗവും ആരോഗ്യരംഗവും തകര്‍ന്നടിഞ്ഞ സ്ഥിതിയില്‍ നിന്ന് കഴിഞ്ഞ പത്തു വർഷമായി ഈ രണ്ടു മേഖലയെയും എൽഡിഎഫ് സർക്കാർ ഉയർത്തിക്കൊണ്ടുവന്നത്. ശാസ്ത്ര സാങ്കേതിക രംഗത്ത് അഭൂതപൂര്‍വ വളര്‍ച്ചയിലേക്ക് സംസ്ഥാനത്തെ എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.
ദേശീയ തലത്തില്‍ ശ്രദ്ധിക്കുന്ന നിരവധി പ്രവർത്തനങ്ങളും നടത്തി. ഇതെല്ലാം ഉണ്ടെങ്കിലും ഭരണമാറ്റം വേണമെന്നാണ് ജനങ്ങള്‍ വിധി എഴുതിയതെന്നും പിണറായി വിജയൻ പറഞ്ഞു. ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി എം.സി. രാഘവൻ അധ്യക്ഷത വഹിച്ചു. 200 പേർക്ക് ഇരിക്കാവുന്ന കെ.വി.സുരേഷ് കുമാർ സ്മാരകഹാൾ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ഇഎംഎസ് സ്മാരക വായനശാല ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി.ഗോപിനാഥും ഉദ്ഘാടനം ചെയ്തു.